Kerala

ഐ ഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

ഐ ഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്‍റിന് കോടതിയെ സമീപിക്കാനാണ് നീക്കം.

ഇത് മൂന്നാം തവണയാണ് കസ്റ്റംസ് വിനോദിനി ബാലകൃഷ്ണന് നോട്ടീസയക്കുന്നത്. മുമ്പ് രണ്ടു തവണ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. തപാല്‍ മുഖേനയും ഇ- മെയില്‍ മുഖേനയുമാണ് ഇത്തവണ നോട്ടീസയച്ചത്.

ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നൽകിയ ആറ് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്.