India Kerala

മാലദ്വീപില്‍ നിന്ന് 588 പ്രവാസികള്‍ കൂടി കൊച്ചിയിലെത്തി

മൂന്ന് ഘട്ടങ്ങളിലായി 1500ലധികം പ്രവാസികളാണ് മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിയത്.

രണ്ടാം ദൗത്യം പൂർത്തിയാക്കി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. മാലദ്വീപില്‍ നിന്ന് 588 പ്രവാസികളാണ് സുരക്ഷിതരായി തീരമണഞ്ഞത്. മൂന്ന് ഘട്ടങ്ങളിലായി 1500ലധികം പ്രവാസികളാണ് മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിയത്.

മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി രണ്ടാംതവണയാണ് ഐഎൻഎസ്‌ ജലാശ്വ കൊച്ചി തീരത്ത് എത്തുന്നത്. വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്ന് പുറപ്പെടേണ്ട കപ്പൽ മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ 11.20ഓടെ കപ്പൽ കൊച്ചി തീരത്ത് എത്തി.

497 പുരുഷന്മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് കപ്പലിലുണ്ടായിരുന്നത്. 6 ഗർഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള 21 കുട്ടികളും സംഘത്തിലുണ്ട്.

മടങ്ങിയെത്തിയവരിൽ 568 പേർ മലയാളികളാണ്. 15 തമിഴ്നാട് സ്വദേശികളും തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങി എത്തിയവരിൽ ഉൾപ്പെടുന്നു. എമിഗ്രേഷൻ നടപടികളും പരിശോധനയും പൂർത്തിയാക്കി യാത്രക്കാർ അതത് ജില്ലകളിലെ ക്വാറന്റിൻ സംവിധാനങ്ങളിൽ കഴിയും. തമിഴ്നാട്ടിൽ നിന്നുള്ളവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ബസ് എത്തിയിരുന്നു. തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ തന്നെ ക്വാറന്റെനിൽ കഴിയും.