Kerala

കെ.പി യോഹന്നാന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ബിലീവേഴ്സ് ച‍ര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്‍റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതായിരുന്നു ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായും ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ട്.