India Kerala

ഡോ.ഷഹനയുടെ മരണം; ‘നീതി നടപ്പാക്കണം’; അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് IMA

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന് ഐഎംഎ. അന്വേഷണത്തോട് പൂർമായനം സഹകരിക്കുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹ് പറഞ്ഞു. സംഘടന ഷഹനയുടെ കുടുംബത്തോടൊപ്പമാണെന്ന് ഡോ. സുൾഫി നൂഹ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംഘടനയുടെ അടിസ്ഥാനപരമായ നിലപാടെന്ന് സുൾഫ് നൂഹ് പറഞ്ഞു. അതേസമയം ഷഹനയുടെ മരണത്തിൽ പ്രതി ഡോ.റുവൈസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെയാണ് റുവൈസിനെ കേസിൽ പ്രതി ചേർത്തത്.

ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ അനസ്‌തേഷ്യ കുത്തിവെച്ച് മരിച്ച നിലയിൽ ഫ്‌ലാറ്റിൽ ഡോ ഷെഹനയെ കണ്ടെത്തുന്നത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.