Kerala

പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം കലക്ടർ

എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ. രേണു രാജ്. മഴ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്ടർ അറിയിച്ചു. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ ജില്ലകളിൽ മുഴുവനായും, കൊല്ലം, കാസർഗോഡ് ജില്ലകളിൽ ചില ഭാഗങ്ങളിലുമാണ് അവധി.

കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയെത്തുടർന്ന് കൊല്ലം പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെടെയുള്ള അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അഫ്സാന പർവീൺ ഉത്തരവിറക്കി

കാസർഗോഡ് ജില്ലയിൽ ഇടവിട്ട് നേരിയ മഴ പെയ്യുന്നുണ്ട്. മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബളാൽ പഞ്ചായത്തിലെ ചുള്ളിയിൽ ഇരുപത് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്ത പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.