Kerala National

കേരളത്തില്‍ എച്ച്.ഐ.വി മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരീക്ഷിച്ച് തുടങ്ങി

ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരനാണ് നല്‍കി തുടങ്ങിയത്

എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ എറണാകുളം മെഡിക്കല്‍ കോളജ് കോവിഡ് 19 ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍‌ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്.

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച രാത്രിയോടെയാണ് എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നൽകിതുടങ്ങിയത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ അനുമതി കൂടി ലഭിച്ചതോടെയാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്.

മരുന്ന് ഉപയോഗിക്കാന്‍ രോഗിയുടെ അനുമതിയും ലഭിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ചികിത്സയുടെ പ്രോട്ടോക്കോൾ പരിഷ്കരിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. രോഗിയുടെ പ്രതിരോധ ശേഷി വീണ്ടെടുത്ത് രോഗവിമുക്തി വേഗത്തിലാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.