Kerala

ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരക്കാരാണ് തന്റെ കരുത്ത്: ഉമ തോമസ്

ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് തന്റെ കരുത്തെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. തനിക്ക് കരുത്തും ഊര്‍ജവും തരുന്നത് ഇതുവരെ ഒരു സ്ഥാനവും ലഭിക്കാത്ത ഈ പ്രസ്ഥാനത്തിലെ സാധാരണ പ്രവര്‍ത്തകരാണ്. അവരുടെ കഠിന പ്രയ്തനം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്നത്. അവര്‍ തരുന്ന ഊര്‍ജം ആണ് ശക്തിപകരുന്നതെന്നും ഉമ തോമസ് പറഞ്ഞു.

നല്ല ഉത്തമ വിശ്വാസത്തോടു കൂടി തീര്‍ച്ചയായിട്ടും വിജയം നേടാനാകും എന്നുള്ള ധൈര്യത്തിലാണ് താന്‍ മുന്നോട്ട് പോകുന്നത്. പി.ടി എന്ന മാര്‍ഗ ദീപം എന്നെ നല്ല പോലെ പോസ്റ്റീവ് ആയി നയിക്കുന്നുണ്ട്. ഒരു മത്സരമാണെങ്കില്‍ എതിരെ ഒരു സ്ഥാനാര്‍ത്ഥി വേണം. അത് ആരുമാകട്ടെ താന്‍ എല്ലാവരേയും ബഹുമാനിക്കുന്നു. പി.ടി.യെ സ്‌നേഹിച്ച പി.ടി സ്‌നേഹിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍ എന്തു തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കും. അവര്‍ക്കൊരിക്കലും പി.ടി.യുടെ പിന്മഗാമിയായി എന്നെ അംഗീകരിക്കാന്‍ സാധിക്കാതെ വരില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ട്.

കെ.വി.തോമസിനെ കാണുമോ എന്ന ചോദ്യത്തിന് തന്റെ എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് ഡിസിസിയാണെന്നായിരുന്നു ഉമയുടെ മറുപടി. പാര്‍ട്ടി എന്തു പറയുന്നോ അതനുസരിച്ച് പ്രവര്‍ത്തിക്കും. അദ്ദേഹത്തെ കാണണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ കാണുമെന്നും ഉമ പറഞ്ഞു.