Kerala

ഓണക്കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി റബ്ബർ വില ഉയരുന്നു

ഓണക്കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി റബ്ബർ വില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയായിരുന്നു കിലോയ്ക്ക് വില. അന്താരഷ്ട്ര വിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വില തകർച്ച ഉണ്ടാകില്ലെന്നാണ് കർഷകരുടെ പ്രതീക്ഷ.

കൊവിഡ് കാലത്ത് കടത്ത് കൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യത കുറവും ഇറക്കുമതി പ്രതിസന്ധിയിലാക്കിയിരുന്നു. റബ്ബർ ഉത്പ്പന്നത്തിൽ പ്രധാനികളായ രാജ്യങ്ങളിൽ കറൻസികൾക്കുണ്ടായ മൂല്യ തകർച്ച മറ്റൊരു കാരണം. ഇതോടെ നാട്ടിൽനിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണു വ്യവസായികൾ. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകർ കരുതുന്നത്.

റബ്ബർ പാൽ (ലാറ്റക്സ് ) വില 180 – 185 രൂപയെത്തിയതോടെ ഇതു വിൽക്കുന്ന കർഷകരുടെ എണ്ണവും കൂടി. ഷീറ്റുണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമെന്നുമാത്രമല്ല, വില കൂടുതൽ കിട്ടുകയും ചെയ്യും. കൊവിഡ് കാലത്ത് ഗ്ലൗസ് ഉത്പാദനം വർധിച്ചതാണ് ലാറ്റക്സ് ഡിമാൻഡ് കൂട്ടിയത്. ടയർ ഇതര ഉത്പന്നങ്ങൾക്കു വേണ്ടിയാണ് ലാറ്റക്സ് ഉപയോഗിക്കുക. പ്രധാന ആവശ്യക്കാർ ഉത്തരേന്ത്യൻ കമ്പനികളാണ്.

മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ ടാപ്പിങ് പൂർണമായും മുടങ്ങും. മറ്റുസാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കവേ കുറച്ച് ദിവസം നല്ല വെയിൽ കിട്ടാനാണ് കർഷകർ കാത്തിരിക്കുന്നത്.