Kerala

ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ വിശദീകരണമുണ്ടായേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ ഇ.ഡി ഇന്ന് വിശദീകരണം നല്‍കിയേക്കും. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് തോമസ് ഐസകിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. കഴിഞ്ഞതവണ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും വന്നിരുന്നു. തോമസ് ഐസകിന് സ്വകാര്യതയുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് എന്തിനെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ആരാഞ്ഞിരുന്നു. പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ ആയിരുന്നെങ്കില്‍ നടപടിയില്‍ ന്യായമുണ്ട്. പക്ഷെ ഇതുവരെ പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ അല്ല തോമസ് ഐസക്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ പൊടുന്നനെ രണ്ടാം സമന്‍സില്‍ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങളില്‍ ഇ.ഡി നല്‍കുന്ന മറുപടി നിര്‍ണായകമാകും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണത്തിന് തത്ക്കാലം സ്റ്റേ നല്‍കേണ്ടെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടിന് കിഫ്ബി ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.