Kerala Movies

‘സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല; കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

നടന്‍ സലിംകുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കാത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. എം.പി ഹൈബി ഈഡനാണ് സലിംകുമാറില്ലെങ്കില്‍ ചലച്ചിത്രമേളയിലേക്ക് ഞങ്ങളുമില്ലെന്ന് വ്യക്തമാക്കിയത്. സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല, കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സലിം കുമാറിനെ ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.

‘സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണം തനിക്ക് പ്രായക്കൂടുതല്‍ ആയതുകൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ്. പക്ഷേ മേളയുടെ തിരി തെളിയിക്കുന്ന ആഷിഖ് അബുവും അമല്‍ നീരദും എന്‍റെ ഒപ്പം മഹാരാജാസില്‍ പഠിച്ചതാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സംഘാടകരില്‍ തന്നെയുള്ള മറ്റൊരാള്‍ തിരിച്ചു വിളിച്ച് നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വിവാദമായപ്പോൾ വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ചു ചോദിച്ചത്. ഒഴിവാക്കിയത് കോൺഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കുമെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം.