India Kerala

വയനാട് മരം വീണ് കുട്ടി മരിച്ചു;

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ തീവ്ര മഴക്കള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് തീവ്ര മഴക്ക് കാരണം.ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റുമുണ്ടാകും.

വയനാട് ശക്തമായ കാറ്റിൽ മരം വീണ് കുട്ടി മരിച്ചു. വാളാട് തോളക്കര കോളനിയിലെ ബാബുവിന്‍റെ മകള്‍ ജ്യോതിക (6) ആണ് മരിച്ചത്. അപകടത്തിൽ ജ്യോതികയുടെ അച്ഛന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും പാലക്കാട് പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്‍റെ 25 ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. അട്ടപ്പാടിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

എറണാകുളം എളങ്കുന്നപുഴയില്‍ തോണി മറഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി പുലര്‍ച്ചെ 1 മണിക്കാണ് അപകടം. പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്.

ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്ന് അടി കൂടി ഉയർന്ന് 2343.92 അടി ആയി. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി.

കണ്ണൂരിന്‍റെ തീരമേഖലകളിൽ അതിശക്തമായ കാറ്റ് വീശി. ആയിക്കര, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഇടുക്കിയില്‍ വ്യാപക നാശനഷ്ടം

ഇടുക്കിയില്‍ മഴയും കാറ്റും ശക്തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിതുടങ്ങി.

ജില്ലയിലെ ഹൈറേഞ്ച് മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. സേനാപതി കനകപ്പുഴയിൽ മൺതിട്ടയിടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു, മണ്ണിനടിയിൽപ്പെട്ട ഗൃഹനാഥനെ സമീപവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി മുത്തുക്കുട്ടിയുടെ വീടിന്‍റെ ചുറ്റുമതിലും അടുക്കളയും വൻ മരത്തിന്‍റെ കൊമ്പ് അടര്‍ന്ന് വിണ് തകര്‍ന്നു. മരം കടപുഴകി വീണ് മുല്ലക്കാനം വരാരപ്പിള്ളില്‍ മനോജിന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. രാജാക്കാട് പഞ്ചായത്തിലെ അനപ്പാറ റൂട്ടില്‍ വന്‍മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടേയ്ക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു.

രാജാക്കാട് ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷികളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.ദുരന്ത സാധ്യത മേഖലകളില്‍ നിന്നും 150ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.