Kerala

കനത്ത മഴ: മലപ്പുറത്ത് വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടം

കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് അപകടം. മലപ്പുറം ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് അഞ്ച് മരങ്ങളാണ് മറിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആലംകേട് സുധീഷിന്റെ വീടും സഹോദരന്‍ മണികണ്ഠന്റെ വീടുമാണ് തകര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്.

അതിശക്തമായ മഴയിലും മിന്നല്‍ ചുഴലിയിലും തൃശൂരിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് മുകളിലെ ഷീറ്റുകള്‍ ചുഴലിയില്‍ പറന്നുപോയി. മേഖലയില്‍ വന്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയും തൃശൂര്‍ ജില്ലയിലുമാണ് മുന്നറിയിപ്പ്.

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. വടക്കന്‍ ഒഡിഷക്ക് മുകളിലുള്ള ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.