India Kerala

കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോന്നിയിൽ നിന്ന് കൊത്തൻപാറയിലേക്ക് പോകുകയായിരുന്ന ബസാണ് കുടുങ്ങിയത്. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.തിരുവനന്തപുരം ന​ഗരത്തിലും പരിസരങ്ങളിലും ഇന്നലെ മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ പാർക്കിങ് ഭാ​ഗത്ത് വെള്ളം കയറി. വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ് തിരുവനന്തപുരത്തുള്ളത്. ചെമ്പഴന്തിയിൽ റോഡ് വെള്ളത്തിനടിയിലായി. കാട്ടായിക്കോണത്ത് ​ഗതാ​ഗതതടസമുണ്ടായി. ചെമ്പഴന്തി കോളജിന് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമുണ്ടായില്ല.ശക്തമായ മഴയെത്തുടർന്ന് ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറന്നു. കല്ലാർ, ചിന്നാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പുയർ‌ന്നതോടെ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്.രണ്ട് ഷട്ടർ 30 സെന്റിമീറ്ററും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. മുതിരപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.