Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ബ്ലോക്കായി. മരംമുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. ഒളവണ്ണ പ്രദേശത്ത് മഴ തുടരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലും കടകളില്‍ വെള്ളം കയറി. മലപ്പുറം എടവണ്ണപ്പാറയിലും വാഴക്കാടും ജാഗ്രതാ നിര്‍ദേശമുണ്ട്. പരിയാം കപ്പത്തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. കൊണ്ടോട്ടിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിലെ തീരമേഖലകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

തൃശൂരില്‍ പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ സ്ല്യൂയിസ് വാല്‍വ് തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം.

ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല. മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.