Kerala

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്; സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളേയും സംസ്ഥാന പൊലീസ് മേധാവിയേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കൂടാതെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പരിശോധനാ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കാന്‍ അധികാരമുണ്ടോയെന്നത് സംബന്ധിച്ച വിശദമായ നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.