India Kerala

ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനം

ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനും മന്ത്രിസഭ അംഗീകാരം നല്‍കി.

സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ വൈകുന്നത് ഹാരിസണിനെ സഹായിക്കാനാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിത്ത് അനുകൂല ഉത്തരവ് നേടിയതിന്റെ അടിസ്ഥാനത്തില്‍ അവരില്‍ നിന്ന് കരം സ്വീകരിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.ഹാരിസണ്‍ വിറ്റതും കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് കേസ് നല്‍കുന്നത്.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലായിരിക്കും കേസ് ഫയല്‍ ചെയ്യുന്നത്.ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റക്കുടക്കീഴിൽ ആക്കുന്ന നിർദേശങ്ങൾ അടങ്ങിയ ഖാദർ കമ്മീഷൻ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.