India Kerala

ഹണി ബെഞ്ചമിന്‍ കൊല്ലം മേയര്‍

കൊല്ലം : കൊല്ലം നഗരസഭ മേയര്‍ സി.പി.ഐയിലെ ഹണി ബഞ്ചമിന്‍. മുന്‍ മേയറും പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവുമാണ് ഹണി ബഞ്ചമിന്‍. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അന്തിമ തീരുമാനം സംസ്ഥാന സെന്ററിന് വിട്ടു. എക്സിക്യുട്ടീവിലെ ഇസ്മയില്‍ പക്ഷക്കാര്‍ കടപ്പാക്കട കൗണ്‍സിലര്‍ എന്‍. മോഹനനെ നിര്‍ദ്ദേശിച്ചപ്പോള്‍ കാനം പക്ഷം ജില്ലാ കൗണ്‍സില്‍ അംഗം ഹണി ബഞ്ചമിന് വേണ്ടി ഉറച്ചുനില്‍ക്കുകയായിരുന്നു.

മേയര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന സി.പി.ഐ അഞ്ചാലുംമൂട്, സിറ്റി മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ചത് ഹണി ബഞ്ചമിനെയായിരുന്നു. എന്നാല്‍ ഇസ്മയില്‍ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാ എക്സിക്യുട്ടീവ് യോഗം ഇന്നലെ ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 21 അംഗ എക്സിക്യുട്ടീവില്‍ 19 പേരാണ് ഇന്നലെ യോഗത്തിനെത്തിയത്. ഇതില്‍ 15 പേര്‍ കടപ്പാക്കട കൗണ്‍സിലര്‍ എന്‍. മോഹനന്റെ പേര് നിര്‍ദ്ദേശിച്ചു.

ചര്‍ച്ച വാക് പോരിലേക്ക് കടന്നപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഇടപെട്ടു. നിര്‍ണായ തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ പാര്‍ട്ടിയില്‍ സ്ഥിരമായി ഉണ്ടാകുന്ന ചേരിതിരിവ് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും തീരുമാനം സംസ്ഥാന സെന്ററിന് വിടണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ ആര്‍. രാമചന്ദ്രന്റെ വാക്കുകള്‍ ശരിവച്ച്‌ തീരുമാനം സംസ്ഥാന സെന്ററിന് വിടാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആര്‍. ചന്ദ്രമോഹന്റെയും ജെ. ചിഞ്ചുറാണിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

ഇന്നലെ രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ മേയര്‍ തെരഞ്ഞെടുപ്പ് തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ചേര്‍ന്ന സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മേയറെ സംബന്ധിച്ച സംസ്ഥാന സെന്റര്‍ തീരുമാനം അവതരിപ്പിച്ചത്.. തുടര്‍ന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും അവതരിപ്പിച്ചശേഷം വിപ്പ് നല്‍കി. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.കെ. ഹഫീസ് എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെങ്കിലും എല്‍.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ വിജയിക്കില്ല എന്ന് ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍തന്നെ സത്യപ്രതിജ്ഞ നടക്കും.