Kerala

6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നാലു വർഷംകൊണ്ട് പണം സമാഹരിക്കലാണ് ലക്ഷ്യം. ധനസമാഹരണത്തിന് വേണ്ടി സർക്കാർ ഭൂമി വിൽക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി ആറു ലക്ഷം കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിന്‍റെ മാർഗ രേഖയാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പുറത്തിറക്കിയത്. റോഡ് ,റെയിൽ ,ഊർജം എന്നീ മേഖലയ്ക്ക് മുൻതൂക്കം നൽകിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിശ്ചിത കാലത്തേക്കാണെന്നും വില്‍പനയല്ലെന്നും ധനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ് ലൈനിന്‍റെ 14 ശതമാനം, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിലൂടെ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. നാല് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറാവുന്ന ആസ്തികൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. നയരൂപകൽപ്പനയ്ക്കു നെടുംതൂണായ നീതി ആയോഗിന്‍റെ സി.ഇ.ഒ അമിതാഭ് കാന്ത് ,ഉപാധ്യക്ഷൻ ഡോ.

രാജീവ് കുമാർ എന്നിവർ പദ്ധതി പ്രഖ്യാപനത്തിൽ പങ്കെടുത്തു. ലോകോത്തര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ പലമടങ്ങ് കൂടുമെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ മുൻഗാമികൾ പടുത്തുയർത്തിയ പൊതുമേഖല ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റുതുലയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് കോൺഗ്രസ് -സി.പി.എം പാര്‍ട്ടികള്‍ അറിയിച്ചു.