India Kerala

പാലക്കാട് മെഡിക്കൽ കോളജില്‍ സ്ഥിരപ്പെടുത്തിയത് അര്‍ഹതയുള്ളവരെയെന്ന് മന്ത്രി

പാലക്കാട് മെഡിക്കൽ കോളജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതില്‍ വിശദീകരണവുമായി മന്ത്രി എ.കെ ബാലൻ രംഗത്ത്. എം.സി.ഐ മാനദണ്ഡ പ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

പാലക്കാട് മെഡിക്കൽ കോളജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ, എം.സി.ഐ നിഷ്കർഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുയർന്നു. നേരത്തെ യു.ഡി.എഫ് സർക്കാർ നടത്തിയ കരാർ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയമനം പി.എസ്.സിക്ക് വിടണമെന്നായിരുന്നു ആവശ്യമുയർന്നത്. എന്നാൽ പി.എസ്.സി നിയമനത്തിനെടുക്കുന്ന കാലതാമസവും മെഡിക്കല്‍ കോളജിന്റെ ഭാവിയും കണക്കിലെടുത്താണ് തീരുമാനമെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.കെ ബാലൻ പറഞ്ഞു.

എസ്.സി- എസ്.ടി വകുപ്പിന് കീഴിൽ രാജ്യത്തുളള ഏക മെഡിക്കൽ കോളജാണ് പാലക്കാട് മെഡിക്കൽ കോളജ്. മുഖ്യമന്ത്രി ചെയർമാനും വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായുളള സമിതിക്കാണ് കോളജിന്റെ ഭരണ ചുമതല. മെഡിക്കൽ കോളജ് ആശുപത്രിയായി വിപുലീകരിക്കുന്നതിനോടൊപ്പമേ നിയമനങ്ങൾ പി.എസ്.സി വഴിയാക്കാൻ സാധ്യതയുളളൂ. ഇതിനിനിയും വർഷങ്ങളെടുക്കും. നിലവിൽ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഈ മാസം 16ന് മുഖ്യമന്ത്രി നിർവ്വഹിക്കും.