India Kerala

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്‍ത്തി

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്‍ത്തി. മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി. ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സര്‍വീസിലുള്ള അഞ്ച് ഡിജിപിമാരില്‍ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സ്ഥാനത്ത് തരംതാഴ്ത്തപ്പെടുന്ന ആദ്യ ഡി.ജി.പിയാണ് ജേക്കബ് തോമസ്.

1987 ബാച്ച് ഐപിഎസ് ഓഫീസറാണ് ജേക്കബ് തോമസ്. നിലവില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പൊതുമേഖലസ്ഥാപനത്തിലെ എംഡിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

2017 ലാണ് ജേക്കബ് തോമസും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്നൊരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകം സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ച് അദ്ദേഹത്തിനെതിരെ നടപടിയുണ്ടായിരുന്നു. അതിനിടെ അദ്ദേഹം ഡ്രെഡ്ജര്‍ വാങ്ങിയ അഴിമതി കേസിലും പെട്ടു. ബിനാമിപേരില്‍ സ്വത്തുസമ്പാദിച്ചു എന്ന കേസില്‍ അദ്ദേഹത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തുകയും കേസുകളില്‍പ്പെടുകയും ചെയ്തു എന്നതുകൊണ്ടാണ് ജേക്കബ് തോമസിനെതിരെ ഇപ്പോള്‍ നടപടിയെടുക്കാന്‍ കാരണമായിരിക്കുന്നത്.