India Kerala

ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്നും പുനപരിശോധന ഹര്‍ജിയില്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതോടെ സിപിഎം മുന്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു.ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്കക് വന്ന പശ്ചാത്തലത്തില്‍ യുവതീ പ്രവേശനകാര്യത്തില്‍ കടുത്ത നിലപാട് വേണ്ട എന്ന ധാരണയിലേക്ക് സി.പി.എം സര്‍ക്കാരും എത്തുന്നതിന്റെ സൂചനയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍ നല്‍കുന്നത്.

പുനഃപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ യുവതീപ്രവേശന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനോ ബോര്‍ഡിനോ സുപ്രീം കോടതിയില്‍ നിന്ന് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും, സത്യവാങ് മൂലം ആവശ്യപ്പെട്ടാല്‍ നിയമവിദഗ്ദരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്