Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ : മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കെ.സി വേണുഗോപാൽ

സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ച് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാഷനൽ ഹെറാൾഡ് കേസിൽ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇഡി ഓഫിസിൽ ഹാജരാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ശക്തമായി ചെറുക്കും. നൂപൂർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപിക്ക് ഒഴിയാനാകില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കെടുണ്ടെന്നാണ് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

സ്വപ്ന സുരേഷന്റെ ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങൾ ജനമധ്യത്തിൽ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് വൃഥാവിലാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.