Kerala

ചാന്‍സലര്‍ പദവിയില്‍ തുടരില്ല; തീരുമാനം പുനഃപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുണ്ടാകരുതെന്ന് ഗവര്‍ണര്‍

വിവാദങ്ങള്‍ക്കിടെ ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍കലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്കുറപ്പുലഭിക്കണം. അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ പദവിയിലെ കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകള്‍ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ല. അഥവാ തീരുമാനം പുനപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഇതിനിടെ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ അത്തരം ആവശ്യങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാടുകള്‍ സ്വന്തം പദവിക്കും മാന്യതയ്ക്കും നിരക്കാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ നിലമറന്ന് പെരുമാറുന്നെനും കെ സുധാകരന്‍ വിമര്‍ശിച്ചു.