Kerala

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നീക്കം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നീക്കം. സ്വര്‍ണകള്ളകടത്തിലെ നയതന്ത്ര ബാഗേജ് വിട്ടു കൊടുക്കാനടക്കം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തം ശിവശങ്കറില്‍ മാത്രം ഒതുങ്ങില്ലെന്ന് സ്ഥാപിക്കാനാണ് പ്രതിപക്ഷ നീക്കം. പേര് പറയാതെയായിരുന്നു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ലക്ഷ്യം വെച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.

എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു പടി കൂടി കടന്ന് അത് സി.എം രവീന്ദ്രനാണെന്ന് കൂടി പറഞ്ഞ് വെച്ചു. സ്വര്‍ണകടത്തിന് പുറമേ മറ്റ് ആരോപണങ്ങളും മുല്ലപ്പള്ളി ഉയര്‍ത്തി. ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആള്‍ക്ക് കൂടി പങ്കാളിത്തമുള്ളതായി സ്ഥാപിക്കുന്നതിലൂടെ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ ലക്ഷം.