Kerala

‘മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് ഗംഗാധരേട്ടന്‍; സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടം’; ഗോകുലം ഗോപാലന്‍

അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ മായി ഗോകുലം ഗോപാലന്‍. മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണെന്നും ഗംഗാധരന്റെ നിര്യാണം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സാംസ്‌കാരിക രംഗത്തിലായാലും നല്ലൊരു സുഹൃത്തായിരുന്നു ഗംഗാധരന്‍ എന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

‘അദ്ദേഹത്തെ കാണുമ്പോള്‍ സഹോദര മനോഭാവമാണ് എല്ലാവര്‍ക്കും. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയപ്പോഴും ജനങ്ങളുടെ മനസില്‍ നിന്ന് നേടിയ അവാര്‍ഡാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

പി.വി ഗംഗാധരന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവര്‍ ഓണര്‍ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.