Kerala

ഉത്സവസ്ഥലത്തുവച്ച് പരിചയപ്പെട്ടു; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ക്രൂരമായി മര്‍ദിച്ച് എട്ടംഗ സംഘം

തൃശൂര്‍ കുന്നംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി തറയില്‍ വീട്ടില്‍ 18 വയസുള്ള സച്ചിനാണ് മര്‍ദ്ദനത്തിനിരയായത്. എട്ട് പേരടങ്ങുന്ന സംഘം കാറില്‍ കയറ്റി കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആറാട്ട് കാണാന്‍ പോയ സച്ചിനെ രണ്ടുപേര്‍ സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റി കുന്നംകുളം കുറുക്കന്‍ പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. കുറുക്കന്‍പാറയില്‍ നിന്ന് ബലം പ്രയോഗിച്ച് എട്ട് പേരടങ്ങുന്ന സംഘം സച്ചിനെ കാറില്‍ കയറ്റി. അഞ്ചുപേര്‍ സച്ചിനൊപ്പം കയറി. തുടര്‍ന്ന് കടങ്ങോട് ക്വാറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. കാറില്‍ വച്ചും മര്‍ദനമുണ്ടായി. ഓടിരക്ഷപ്പെട്ട സച്ചിന്‍ സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറഞ്ഞു. എരുമപ്പെട്ടി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം അടിയേറ്റ സച്ചിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവസ്ത്രനാക്കി വടി കൊണ്ട് തലക്കും ശരീരത്തിലും ഏറ്റ അടിയില്‍ സച്ചിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ മൊഴി രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് സുഹൃത്തുക്കളായിരുന്ന യുവാക്കള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപെട്ടതിലുള്ളവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സച്ചിന്‍ പറയുന്നത്.