India Kerala

ഒരു ദിവസത്തെ ഇടവേള: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടുന്നത്. 23 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 22 പൈസയും ഡീസലിന് 10 രൂപ 47 പൈസയും കൂട്ടി.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 76 രൂപ 33 പൈസയും നൽകണം. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വർധിച്ചത്. ഡൽഹിയിൽ ഡീസൽ വില പെട്രോളിനെ മറികടന്നിരുന്നു. ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോൾ വില വർധിപ്പിച്ചിരുന്നു. ഡീസൽ വില കഴിഞ്ഞ 21 ദിവസവും വർധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുറഞ്ഞതും രാജ്യവ്യാപക അടച്ചുപൂട്ടലും കാരണം 82 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടർന്നിരുന്നു. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക്ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത. കേന്ദ്രസർക്കാർ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

മോദി സർക്കാർ വന്നശേഷം 2014 ഒക്ടോബറിലാണ് ഡീസൽവില നിയന്ത്രണാവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തത്. പെട്രോൾവില നിയന്ത്രണ വിമുക്തമാക്കിയത് 2010ൽ രണ്ടാം യുപിഎ സർക്കാരാണ്.