Kerala

രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ല: കേന്ദ്രത്തോട് ഹൈക്കോടതി

രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ആർബിഐ അധികമായി നൽകിയ 54,000 കോടി രൂപ സൗജന്യ വാക്സിനേഷനായി ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി എന്നും ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ കൊടുക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു കോടതി ചോദിച്ചു. വാക്സിനേഷൻ വിതരണം നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ എടുത്ത കേസും മറ്റ് ചില പൊതുതാത്പര്യഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്. സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് രാജ്യത്ത് പൌരന്മാര്‍ എന്തുകൊണ്ടാണ് സൌജന്യ കോവിഡ് വാക്സിന്‍ നല്‍കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചത്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി രൂപയാണ് എന്ന് കോടതി തന്നെ വിലയിരുത്തുന്നു. ആർബിഐ 54,000 കോടി രൂപ അധികമായി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സൌജന്യ വാക്സിന്‍ നല്‍കിക്കൂടേ എന്നാണ് കോടതി ചോദിച്ചത്.

എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്‍റെ നയപരമായ വിഷയമാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാക്സിന്‍ പോളിസിയില്‍ മാറ്റം വരുത്തിയതോടെ വാക്സിനേഷന്‍റെ എണ്ണം കുറഞ്ഞു എന്നായിരുന്നു ചില ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ സൌജന്യമായി വാക്സിന്‍ കൊടുക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഫെഡറലിസം ഒന്നും നോക്കേണ്ട സമയമല്ല ഇത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. എന്തായാലും വാക്സിന്‍ വിതരണത്തില്‍ ശക്തമായ ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.