Kerala

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ?; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞതായി വി.ഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

‘നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?’ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അനുകമ്പയും കരുതലുമാണ് ഭക്ഷ്യകിറ്റിന് ആധാരമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത് എന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, കിറ്റ് വിതരണം വീണ്ടും തുടങ്ങില്ല എന്നും മന്ത്രി പറഞ്ഞു. ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡ് വഴിയും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വര്‍ധിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.