Kerala

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധന തുടരുന്നു; റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.

കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന പരിശോധന തുടരാനാണ് വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതിനഌമുമ്പു തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളുും ഒരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടൊപ്പം ഉച്ചഭക്ഷണമുണ്ടാക്കുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണോ എന്നതും അനുവദിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉച്ചക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം, ഭക്ഷണം നല്‍കുന്ന സ്ഥലം, പാചക തൊഴിലാളികളുടെ ആരോഗ്യം എന്നിവയും പരിശോധനാ വിഷയങ്ങളാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളെക്കുറിച്ചുമുള്ള സമഗ്രമായ റിപ്പോറട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓരോ ജില്ലയിലുമുള്ള സ്‌കൂളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയാണ്.

സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പരിശോധനാ രീതി തീരുമാനിക്കുക. പി.ടി.എ.കളോട് ഉച്ചഭക്ഷണ പദ്ധതിയില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.