Kerala

ദന്തഡോക്ടറുടെ ദുരൂഹ മരണം; അഞ്ച് പേര്‍ കസ്റ്റഡിയില്‍; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

കാസര്‍ഗോഡ് ബദിയടുക്കയിലെ ദന്തഡോക്ടറുടെ ദുരൂഹ മരണത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ സഹോദരനും നാട്ടുകാരുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറിയതില്‍ യുവതിയുടെ സഹോദരനും നാട്ടുകാരുമടക്കം ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ദന്തഡോക്ടറെ കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് ഡോക്ടറുടെ മൃതദേഹം കര്‍ണാടകയിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. യുവതിയുടെ സഹോദരനുള്‍പ്പെടെയുള്ള അഞ്ച് പേര്‍ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും ക്ലിനിക്കിലെ ജീവനക്കാര്‍ ആരോപിച്ചു. പിന്നാലെയാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയത്.