Kerala

പാലക്കാട്ടെ തീപിടുത്തം: തീ അണയ്ക്കാന്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടിയെന്ന് ഫയര്‍ഫോഴ്‌സ്

പാലക്കാട്ട് നഗരത്തിലെ ടയര്‍ കടയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഫയര്‍ ഫോഴ്‌സ്. നഗരത്തിലെ 58 ഹൈഡ്രന്റുകളില്‍ ഒന്നുപോലും പ്രവര്‍ത്തനക്ഷമമല്ലെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. പുതിയതായി സ്ഥാപിച്ചവ പോലും പ്രവര്‍ത്തനരഹിതമാണ്. ഒടുവില്‍ തീ അണയ്ക്കാനായി നഗരത്തിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നാണ് ഒടുവില്‍ വെള്ളമെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫയര്‍ ഫോഴ്‌സെത്തി അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നലെ തീ പൂര്‍ണമായും അണച്ചത്. മലമ്പുഴ കനാലില്‍ നിന്ന് പോലും വെള്ളമെടുക്കാന്‍ ഫയര്‍ ഫോഴ്‌സിന് സാധിച്ചില്ലെന്ന പരാതിയും പുറത്തുവരുന്നുണ്ട്.

ഇന്നലെ രാത്രി 11.05നാണ് ടയര്‍ കടയില്‍ തീ പടര്‍ന്ന് കയറുന്നത്. എങ്ങനെയാണ് കടയ്ക്ക് തീപിടിച്ചതെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത വന്നിട്ടില്ല. ടയര്‍ കടയില്‍ നിന്ന് ജീവനക്കാരെല്ലാം പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ടയര്‍ കടയുടെ സമീപത്ത് കച്ചവടം നടത്തിയിരുന്ന ചിലരാണ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നതായി ശ്രദ്ധിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ വ്യാപാരികള്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ടയര്‍ കടയുടെ നാലോളം കടമുറികളിലേക്കാണ് ആദ്യം തീപടര്‍ന്ന് കയറിയത്. പിന്നീട് കൂടുതല്‍ ഇടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.