India Kerala

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി: മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ധനകാര്യ വകുപ്പ്

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ധനകാര്യ വകുപ്പ്. സര്‍ക്കാരിന്റെ നയമോ സാമ്പത്തിക വശങ്ങളോ പരിശോധിക്കാതെ ഉത്തരവിറക്കുന്നതിലാണ് അതൃപ്തി. തുടര്‍ന്ന് പെന്‍ഷനുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതും തുടര്‍ നടപടി സ്വീകരിക്കുന്നതും വിലക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

2013 ഏപ്രില്‍ ഒന്നു മുതല്‍ നിയമനം ലഭിച്ച ജീവനക്കാര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കുന്നത് ധനകാര്യ വകുപ്പാണ്. എന്നാല്‍ ഇതു മറികടന്ന് മറ്റു വകുപ്പ്, സ്ഥാപന മേധാവികള്‍ ഉത്തരവിറക്കുന്നതാണ് ധനകാര്യ വകുപ്പിന്റെ അതൃപ്തിക്ക് കാരണം.

സര്‍ക്കാരിന്റെ നയമോ സാമ്പത്തിക, നിയമ വശങ്ങളോ പരിശോധിക്കാതെയാണ് ഈ ഉത്തരവുകളെന്ന് ധനകാര്യ സെക്രട്ടറി സഞ്ജയ എം കൗളിന്റെ ഉത്തരവില്‍ പറയുന്നു. ഇതു വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വീണ്ടും ഉത്തരവിറക്കുന്നത് തുടരുകയാണ്. ഇതു ധനകാര്യ പെന്‍ഷന്‍ വിഭാഗത്തിന്റെ അറിവില്ലാതെയാണ്. ഇതു ജീവനക്കാര്‍ക്കും സര്‍ക്കാരിനും ഒരു പോലെ ബുദ്ധിമുട്ടായി മാറുന്നു.

ഈ സാഹചര്യത്തില്‍ മറ്റു വകുപ്പുകള്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുന്നത് വിലക്കുന്നതായും ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും വകുപ്പുകള്‍ സ്വന്തം നിയില്‍ ഉത്തരവിറക്കുന്നുണ്ടെങ്കില്‍ അതിനു മുമ്പ് ധനകാര്യ വകുപ്പിന്റെ അനുമതി തേടണം. പദ്ധതി സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടണണെങ്കില്‍ പ്രൊപ്പോസല്‍, അനുബന്ധ രേഖകള്‍ എന്നിവ സഹിതം മാത്രമേ ധനകാര്യ വകുപ്പിന് നല്‍കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.