Kerala

ഫാത്തിമാ ലത്തീഫ് മരിച്ചിട്ട് ഒരു വർഷം; അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയായിരുന്ന ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം. നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഫാത്തിമയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സി.ബി.ഐ ഡയറക്ടർക്ക് കത്തയച്ചു.

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയായ ഫാത്തിമാ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരൻ അധ്യാപകൻ സുദർശൻ പത്മനാഭൻ ആണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. മറ്റ് രണ്ട് അധ്യാപകർക്കെതിരെയും ആരോപണമുയർന്നു. എന്നാൽ ആരോപണവിധേയർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്നാട് കോട്ടൂർപുരം പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കേസ് ചെന്നൈ സിറ്റി പോലീസിൻ്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെയാണ് കേസ് സി.ബി.ഐക്കു കൈമാറിയത്. സി.ബി.ഐ ബന്ധുക്കളെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും ഇതുവരെയും മൊഴിയെടുക്കാൻ എത്തിയിട്ടില്ല.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി അന്വേഷണം നിർത്തി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സി.ബി.ഐ സംഘം ബന്ധുക്കളെ വീണ്ടും വിളിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ടർക്ക് കത്ത് അയച്ചു കാത്തിരിക്കുകയാണ് വീട്ടുകാർ.