Kerala

പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അഞ്ച് പേരെ പ്രതിചേര്‍ത്താണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. ഐപിസി 143, 147, 149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ച് മര്‍ദിക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍, കെഎസ്ആര്‍ടിസി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടേതാണ് കെഎസ്ആര്‍ടിസി. അവരാണ് അതിന്റെ ഉടമകള്‍. അവരോട് മര്യാദയ്ക്ക് പെരുമാറേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. ഇന്നത്തെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു. ഗുരുതരമായ തെറ്റാണിത്. കണ്‍സെഷന്‍ പുതുക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ന് തന്നെ റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ജീവനക്കാരുടെ മര്‍ദനമേറ്റ ആമച്ചാല്‍ സ്വദേശി പ്രേമനും രണ്ട് പെണ്‍ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ എത്തുന്നത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. ഇത് മര്‍ദനത്തിലേക്ക് എത്തുകയായിരുന്നു.