Kerala

കള്ള ടാക്സികൾ കുടുങ്ങും; നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കള്ള ടാക്സികൾ മൂലം നികുതിയിനത്തിൽ കനത്ത നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോർ വാഹന നിയമത്തിന്‍റെ (സെക്ഷൻ 66) ലംഘനമാണ്.

ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും വാഹന പരിശോധനകൾ കർശനമാക്കാനും ഗതാഗത മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പലർക്കും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാരിനോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചിലവ് ചുരുക്കലിന്‍റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്കടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്‍റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി സർവീസുകൾ നടത്തുന്നുണ്ട്. വാഹന ഉടമകളാണ് യാഥാർത്ഥ്യം മറച്ചു വെച്ച് ഇത്തരം പ്രവർത്തികൾ കൂടുതലായും ചെയ്യുന്നത്.