India Kerala

‘ചതിച്ചത് മരുമകളും അനുജത്തിയും’ വ്യാജ എൽഎസ്‌ഡി കേസിലെ ഇര ഷീല സണ്ണി

ചതിച്ചത് മരുമകളും അനുജത്തിയുമെന്ന് വ്യാജ എൽഎസ്‌ഡി കേസിലെ ഇര ഷീല സണ്ണി . മരുമകളും അനുജത്തിയും സംഭവത്തിന് തലേദിവസം വീടിന് പുറകിൽ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഷീല സണ്ണി പറഞ്ഞു.

അറസ്റ്റിലാകുന്നതിന്റെ തലേന്ന് ഇരുവരും തന്റെ ബൈക്ക് ഉപയോഗിച്ചു. എന്തിനാണ് മരുമകളും അനുജത്തിയും ചതിച്ചതെന്ന് അറിയണം. യഥാർത്ഥ പ്രതിയെ എക്സൈസ് കണ്ടെത്തിയത് സ്വാഗതാർഹമെന്നും ഷീല സണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കി ജയിലിലാടന്‍ എക്സൈസിനെ വഴിത്തെറ്റിച്ചയാള്‍ തൃപ്പുണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസ് ഇന്‍സ്പെക്ടറെ വിളിച്ച് ഷീലയുടെ സ്കൂട്ടറില്‍ എല്‍.എസ്.ഡി. സ്റ്റാംപ് ഉണ്ടെന്ന് വിവരം നല്‍കിയത് ഇയാളാണ്. അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഇതു പ്ലാന്‍ ചെയ്തത് ആരാണെന്ന് കൂടുതല്‍ വ്യക്തമാകും.

എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ സമഗ്രമായ അന്വേഷണത്തിലാണ് ഈ വഴിത്തിരിവ്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരിസ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡും ചെയ്തിരുന്നു.