Kerala

ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ മാത്രമെന്ന നിര്‍ദേശത്തിന് ഇളവ്

ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ എന്ന നിര്‍ദേശത്തിന് ഇളവ്. പ്രത്യേക ചടങ്ങുകള്‍ക്ക് 40 പേരെ വരെ അനുവദിക്കും. ക്ഷേത്രങ്ങളിലെ വിശേഷ പൂജ, പള്ളികളിലെ ജുമുഅഃ നമസ്കാരം, ഞായറാഴ്ച കുര്‍ബാന എന്നിവക്കാണ് ഇളവ്. ശബരിമലയില്‍ തുലാമാസ പൂജക്ക് ഒരു ദിവസം പരമാവധി 250 പേരെ അനുവദിക്കും.

കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ആരാധനാലങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും.

മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കാനും തീരുമാനിച്ചു. ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും