India Kerala

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാനുള്ള തീരുമാനത്തില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി. പ്രസിഡന്റ് സ്ഥാനത്തിനെപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കൂടി രാജി വക്കുകയാണെന്ന് കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് ഈശ്വരി രേശന്‍ കത്ത് നല്‍കി. ഈശ്വരിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിക്ക് കത്തു നല്‍കി.

15-ാം തിയതിക്കുള്ളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ ജില്ലാകമ്മറ്റി ഈശ്വരി രേശന് നല്‍കിയ നിര്‍ദേശം. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഉള്‍പ്പെടെ രാജി വക്കുകയാണെന്ന് കാണിച്ച് ഈശ്വരി രേശന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തു നല്‍കി. പാര്‍ട്ടിയെ തള്ളി ഭൂരിഭാഗം സി.പി.ഐ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഈശ്വരി രേശനെപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എസ്.ആര്‍ വേലുസ്വാമി,സരസ്വതി കാവുണ്ടിക്കല്‍, പ്രജ നാരായണന്‍ എന്നിവരാണ് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.14-ാം തിയതി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കും.ആദിവാസി നേതാവായ ഈശ്വരി രേശനെ തഴയാനുള്ള നടപടിയില്‍ അട്ടപ്പാടിയില്‍ വലിയ പ്രതിഷേധമാണ്ഉയരുന്നത്.വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തീരുമാനം എല്‍.ഡി.എഫിനെ പ്രതികൂലമായി ബാധിക്കും.