Kerala

കൊവിഡ് ആശങ്കയിൽ എറണാകുളം ജില്ല; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി

എറണാകുളത്ത് രോഗവ്യാപന ആശങ്ക ശക്തമായ ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സേവനങ്ങളൊഴികെയുള്ളവ പ്രദേശത്ത് അനുവദിക്കില്ല. ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിൽ നിയന്ത്രണം തുടരും. ബലിപെരുന്നാളിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്കായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

എറണാകുളത്ത് ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറമെ രോഗവ്യാപനം രൂക്ഷമായ ഫോർട്ട് കൊച്ചിയിലും കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന 2 മണി വരെ മാത്രമേ അനുവദിക്കൂ. ആലുവ വിശാല ക്ലസറ്ററിൽ നിയന്ത്രണങ്ങൾ തുടരും. ചെല്ലാനത്ത് നിലവിൽ തീവ്രവ്യാപനമില്ലെന്നാണ് വിലയിരുത്തൽ. കടലാക്രമണം ശക്തമായതോടെ പ്രദേശത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി. ബലിപെരുന്നാളിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്കായി സർക്കാർ മാർഗനിർദേശമനുസരിച്ച് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

44 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലായി 4 ലാർജ് ക്ലസ്റ്ററുകളും 10 മൈക്രോ ക്ലസ്റ്ററുകളുമാണ് ജില്ലയിലുള്ളത്. കൊവിഡ് രോഗം സ്ഥിരീകരിച്ച ആലുവയിലെ കാർമൽ കോൺവെന്റ് എഫ്എൽടിസി ആയി പ്രവർത്തിക്കും. ജില്ലയിലെ രോഗബാധിതരിൽ 40 ശതമാനം പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. 45 ശതമാനം പേർക്ക് നിസാര ലക്ഷണങ്ങളാണുള്ളത്. 10% പേർക്ക് ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ ഉണ്ട്. 6 % പേർക്കാണ് ഗുരുതര ലക്ഷണങ്ങൾ ഉള്ളത്. 2 ആരോഗ്യപ്രവർത്തകരുൾപ്പെടെ 34 പേർക്കാണ് എറണാകുളത്ത് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.