Kerala

ശബരിമല പാതയിൽ ഒറ്റയാനിറങ്ങി; റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു

ശബരിമല പാതയിൽ ആന ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂറാണ് ആന ഗതാഗത തടസ്സം ഉണ്ടാക്കിയത്. ഇതിന് ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിക്കാനായത്.

ഇന്ന് രാവിലെയാണ് സംഭവം. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്. ഒറ്റയാന്റെ സാനിധ്യമുള്ളതിനാൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇനിയും ആനയെത്തുമോ എന്ന ഭയത്തിലാണ് ശബരിമല തീർത്ഥാടകർ.

ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് കോടതിയുടെ ഉത്തരവുണ്ട്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി.

ശബരിമല ദർശനത്തിന് 48,000 രൂപയ്ക്കു കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്തു കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് കമ്പനി പരസ്യം നൽകിയതിന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ സർവീസ് നടത്തുന്നത് എങ്ങനെ എന്നതുൾപ്പെടെ കമ്പനിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി, നേരത്തെ കേസ് പരിഗണിക്കുമ്പോൾ പരസ്യം പിൻവലിക്കാൻ കമ്പനിയോടു നിർദേശിച്ചിരുന്നു.