Kerala Latest news

‘അരിയും പുല്ലും കഴിച്ച് ജനവാസമേഖലയില്‍ പടയപ്പ’;ഒരു റേഷൻ കടയും വീടും തകർത്തു


മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ മേഖലയിൽ തമ്പ് അടിച്ചിരിക്കുകയാണ്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി ഉണ്ടായില്ല.

പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.കഴിഞ്ഞ ഒന്നര മാസമായി മറയൂര്‍ മേഖല താവളമാക്കിയിരിക്കുകയാണ് പടയപ്പ. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലും പലപ്പോഴും പടയപ്പയെ കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ചില സമയത്ത് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

മൂന്നാഴ്ച മുമ്പ് മറയൂര്‍ പാമ്പന്‍മല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതില്‍ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. എന്നാല്‍ പടയപ്പ മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.