India Kerala

വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം.

പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് പാര്‍ലമെന്‍റ് കമ്മറ്റിയുടെ തീരുമാനം. വിജയരാഘവനെതിരെ കേസെടുക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്പര്യമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസെടുക്കാതിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ സ്ഥിരം രീതിയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.