India Kerala

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; ചിലയിടങ്ങളില്‍ സംഘര്‍ഷം

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് കേരളത്തില്‍ ആവേശകരമായ കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. മറ്റന്നാള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കൊട്ടിക്കലാശത്തിലെ ആവേശം മൂന്ന് മുന്നണികളുടേയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

43 ദിവസത്തെ പരസ്യ പ്രചാരണത്തിനാണ് വൈകിട്ട് ആറ് മണിയോടെ സമാപനമായത്. 20 ലോക്സഭ മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി.

തിരുവനന്തപുരം വേളിയില്‍ എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാഗത തടസ്സം മാത്രമാണുണ്ടായതെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. കരുനാഗപ്പള്ളിയില്‍ സി.പി.എം – ബി.ജെ.പി സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അഞ്ച് മണിക്ക് കൊട്ടിക്കലാശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കഴക്കൂട്ടത്ത് ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

കൊട്ടിക്കലാശം കത്തികയറിയപ്പോള്‍ വടക്കന്‍ കേരളത്തിലും പലയിടത്തും കാര്യങ്ങള്‍ കൈവിട്ടു. കൊട്ടിക്കലാശം കഴിഞ്ഞതോടെയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. രമ്യാ ഹരിദാസിനേയും അനില്‍ അക്കര എം.എല്‍.എയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര മണ്ഡലത്തിലെ മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. കാസര്‍കോട് പടന്നയിലും ഉദുമയിലും എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടിടത്തും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പടന്നയില്‍ രണ്ട് പേര്‍‌ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലും കലാശക്കൊട്ടിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് പരിക്കേറ്റു.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക. പോളിങ് അവസാനിക്കുന്ന ആറ് മണിയ്ക്ക് ക്യൂവിലുള്ളവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും. അതിനുശേഷം എത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള 13 രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാം.