Kerala

ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി

ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയറിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഫോറെൻസിക് സംഘം ശേഖരിച്ചിരുന്നു.

കേസിലെ ഡമ്മി പരിശോധന പൂർത്തിയാക്കിയിരുന്നു. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞതായി പ്രതികൾ സമ്മതിച്ചിരുന്നു. നരബലി സംഭവത്തില്‍ പൊലീസ് നായ്ക്കളെ ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.