Kerala

ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മറുപടികൾ പരിശോധിക്കാതേ ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്.

ബിനീഷുമായി ബന്ധമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ച ബിനീഷിനെ വീണ്ടും വിളിപ്പിക്കും. വിസാ സ്റ്റാമ്പിംഗ് ഏജൻസിയിലെ മുതൽ മുടക്കിനെ കുറിച്ചാണ് ബിനീഷിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്. ബിനീഷ് കൈമാറിയ രേഖകളും പരിശോധനയ്ക്കയക്കും.

ഇന്നലെ ബിനീഷിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. രാവിലെ ഹാജരായ ബിനീഷിനെ പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണ സംഘം വിട്ടയച്ചത്. രാവിലെ 11 മണിക്കായിരുന്നു ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാത്രി 10 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.