Kerala

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി; ഇ പി ജയരാജൻ

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം.

ഡിവൈഎഫ്‌ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ കുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.

സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍കുമാര്‍. ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകളും അരുണ്‍കുമാറിനൊപ്പം പരിഗണനയിലുണ്ട്.