Kerala

ആരോപണങ്ങളിൽ ഉറച്ച് സൂപ്രണ്ട്; ആവശ്യമെങ്കിൽ തെളിവുകൾ നൽകുമെന്ന് ഡോ.പ്രഭുദാസ്

കോട്ടത്തറ ആശുപത്രി എച്ച് എം സി അംഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സൂപ്രണ്ട്. ആവശ്യമെങ്കിൽ തെളിവുകൾ നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസ് വ്യക്തമാക്കി. അട്ടപ്പാടിക്കാർക്ക് മികച്ച സേവനം ലഭിക്കാൻ കഴുന്നതെല്ലാം ചെയ്‌തിട്ടുണ്ട്‌. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഇന്നലെയാണ് സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.

ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.

ആരോഗ്യ മന്ത്രി വീണാജോര്‍ജിന്‍റെ മിന്നൽ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമർശനം. മന്ത്രിയുടെ സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് ത‍ടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്‍റെ നിലപാട്.

മന്ത്രിയുടെ മിന്നൽ സന്ദർശനദിവസം ഇല്ലാത്ത മീറ്റിങ്ങിന്‍റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്ന് ഡോ. പ്രഭുദാസ് തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുൻപേ എത്താനുള്ള തിടുക്കമാകാം ആരോഗ്യ വകുപ്പ് മന്ത്രിക്കെന്നും പ്രഭുദാസ് ആരോപിച്ചു.