India Kerala

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതിയെ പട്ടിണിക്കിട്ട് കൊന്നു

കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ് മരിച്ചത്. ഭർത്താവ് ചന്തു ലാൽ , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2013ലായിരുന്നു തുഷാരയുടെയും ചന്തുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോൾ മുതൽ രണ്ടുലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.