Kerala

ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദന്റെ ശമ്പളം ഇരട്ടിയാക്കിയത് വിവാദമാകുന്നു

സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മകനും കിൻഫ്ര അപാരൽ എം.ഡിയുമായ ജീവ ആനന്ദന്റെ ശമ്പളം ഇരട്ടിയാക്കിയത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് തൊട്ട് മുമ്പാണ് നടപടി. എം.ഡി സ്ഥാനത്തിന് പുറമേ സി.ഇ.ഒയുടെ കൂടി ചുമതല നൽകുകയും ചെയ്തു.

അഞ്ച് വർഷത്തേക്കായിരുന്നു കിൻഫ്ര ഇന്റർനാഷണൽ അപാരൽ പാർക്കിന്റെ എം.ഡിയായി ജീവ ആനന്ദനെ നിയമിച്ചിരുന്നത്. 26600-35050 ശമ്പള സ്‌കെയിലിലായിരുന്നു 2016 ഒക്ടോബറിൽ നിയമനം. എന്നാൽ ജനറൽ മാനേജരുടെ തസ്തികയിലുള്ള എം.ഡിയുടെ പോസ്റ്റിന് മാനേജരുടെ ശമ്പളമാണ് നൽകിയതെന്നുകാട്ടി ജീവ ആനന്ദ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് മുൻകാല പ്രാബല്യത്തോടെ ശമ്പളം ഇരട്ടിയാക്കിയത്.

46640-59840 ശമ്പളം സ്‌കെയിലിലേക്കാണ് പുതിയ ഉത്തരവ് പ്രകാരം മാറ്റം. എന്നാൽ 2016 ൽ നിയമിച്ച തനിക്ക് 2018 ലാണ് ശമ്പള സ്‌കെയിൽ നിശ്ചയിച്ച് ഉത്തരവ് പുറത്തിറക്കിയതെന്നും അപ്പോൾ തന്നെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായി ജീവ ആനന്ദ് പറഞ്ഞു. തസ്തികയുടെ ഗ്രേഡ് സംരക്ഷിക്കാനായിരുന്നു താൻ കത്ത് നൽകിയതെന്നുമാണ് ജീവ ആനന്ദിന്റെ വിശദീകരണം.